ഷീലാറാണി
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നഴ്സിംഗ് രംഗത്തെ സേവനത്തിന് നൽകുന്ന വിശിഷ്ട ബഹുമതിയായ[1] ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരജേതാവാണ് (2022ലെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി വിഭാഗത്തിൽ (എഎൻഎം)) കൂടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ് ആയ ഷീലാ റാണി[1][2]. സാന്ത്വന പരിചരണ മേഖലയിൽ ജോലി ചെയ്യുന്ന കമ്യൂണിറ്റി നഴ്സിന് ആദ്യമായാണ് ദേശീയതലത്തിൽ ഉള്ള പുരസ്കാരമായ ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിക്കുന്നത്[3]. 2022 നവംബർ 7ന് വി.എസ്.ഷീലാറാണി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു ഫ്ലോറൻസ് നൈറ്റിങ്ഗേൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി [4]
നഴ്സുമാരും നഴ്സിംഗ് പ്രഫഷണലുകളും സമൂഹത്തിന് നൽകുന്ന സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നൽകുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 1973 മുതലാണ് ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്കാരം നൽകാൻ ആരംഭിച്ചത്.[1] രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിൽ, ബുദ്ധിമുട്ടുകൾ കുറച്ച് ജീവിതം പരമാവധി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിചരണ രീതിയാണ് പാലിയേറ്റീവ് കെയർ ( സാന്ത്വനചികിത്സ). പാലിയേറ്റിവ് മേഖലയെ കൂടുതൽ ആളുകൾക്കു പരിചയപ്പെടുത്തുകയും സ്കൂൾ വിദ്യാർഥികൾക്കും നഴ്സിങ് കോളജ് വിദ്യാർഥികൾക്കും ക്ലാസുകൾ നയിക്കുകയും ചെയ്തതുകൊണ്ടു കൂടിയാണ് ഷീലയെ പുരസ്കാരത്തിനു പരിഗണിച്ചത്. [5] ദേശീയ തലത്തിൽ ഓൺലൈനിൽ നടത്തിയ പരിപാടിക്ക് എന്താണ് പാലിയേറ്റീവ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചിട്ടുണ്ട് ഷീല. കോവിഡ് കാലത്ത് കിടപ്പു രോഗികൾക്കായി ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ എത്തിച്ചു നൽകി. ലൈബ്രറികളും സന്നദ്ധ സംഘടനകളും വഴി പഴകിയ തുണി ശേഖരിച്ച് ആവശ്യക്കാരിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കൽ ഓഫിസറുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സമാഹരിച്ചു രോഗികൾക്കു മരുന്നു വാങ്ങുന്നതിനായി നൽകി. [5]2011 മുതൽ കിടങ്ങൂർ പഞ്ചായത്തിലെ സാന്ത്വന പരിചരണരംഗത്ത് പ്രവർത്തിച്ച് വരികയാണ് ഷീലാറാണി. [2]
നഴ്സിംഗ് പഠനം, പാലിയേറ്റീവ് കെയർ മേഖലയിലേക്ക് മാറ്റം[തിരുത്തുക]
ജെപിഎച്ച്എൻ കോഴ്സ് പാസായതിനു ശേഷം ഷീലാ റാണി മഹാരാഷ്ട്രയിലും കോട്ടയത്തും എറണാകുളത്തുമായി വിവിധ ഹോസ്പിറ്റലുകളിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.[4] ഇതിനിടയിൽ വിവാഹം കഴിഞ്ഞ് കുഞ്ഞായതോടെ ജോലിക്കൊരു ഇടവേള കൊടുത്തു ഷീലാ റാണി. അപ്പോഴും ഗ്രാമത്തിന് സമ്പൂർണ കംപ്യൂട്ടർ സാക്ഷരത നേടിക്കൊടുക്കാനും ഷീലാ റാണി മുന്നിൽ നിന്നു. പഞ്ചായത്തിൽ നിന്ന് ഒരു കുടുംബത്തിലെ ഒരംഗത്തെ കമ്പ്യൂട്ടർ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ഷീലാ റാണി ഏറ്റെടുത്തു. പിന്നീട് ഷീലാ റാണി കമ്പ്യൂട്ടർ സെന്റർ സ്വന്തമായി തുടങ്ങി. അപ്പോഴാണ് പഞ്ചായത്തിലൂടെ പാലിയേറ്റീവ് നഴ്സുമാരെ വിളിക്കുന്ന വിവരം അറിഞ്ഞത്. കിടപ്പുരോഗികളുടെ പ്രഷറും ഷുഗറുമൊക്കെ ഇടയ്ക്ക് നോക്കിയാൽ മതിയെന്ന വിവരം ലഭിച്ചാണ് ഷീലാ റാണി അഭിമുഖത്തിന് പോയത്. തിരഞ്ഞെടുപ്പിനു ശേഷം പാലിയേറ്റീവിന്റെ മൂന്നുമാസത്തെ ട്രെയിനിങ്ങിൽ ഷീലാ റാണി പങ്കെടുത്തു. ജോലിക്ക് ചേരുമ്പോൾ 3000 രൂപ ശമ്പളമേ പാലിയേറ്റീവ് നഴ്സുമാർക്കുണ്ടായിരുന്നുള്ളു. പക്ഷേ നാട്ടിൽ തന്നെ നിൽക്കാമല്ലോ, നൈറ്റ് ഡ്യൂട്ടികൾ വേണ്ടല്ലോ എന്നെല്ലാം ഓർത്താണ് ഷീലാ റാണി പാലിയേറ്റീവ് നഴ്സിങ് മേഖലയിലേക്ക് തിരിയുന്നത്.[4] ആദ്യമൊക്കെ ഈ മേഖലയിൽ നിൽക്കുന്നതിന്റെ ഭാഗമായി ഷീലാ റാണി നിരവധി കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടിരുന്നു. ചിലപ്പോൾ ചില രോഗികളുടെ അടുത്തെല്ലാം കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. നാലുമണിക്ക് ഡ്യൂട്ടി കഴിഞ്ഞാലും ഏഴുമണിവരെയൊക്കെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ തിരികെ വരുമ്പോൾ ഇവൾ ഇത്ര നേരം എവിടെയായിരുന്നു, ഇതെവിടെയാണ് പോകുന്നത് എന്നൊക്കെ പറയുന്നത് ഷീലാ റാണി കേട്ടിട്ടുണ്ട്. പക്ഷേ അവരുടെ വാക്കുകൾക്ക് വിലകൊടുക്കേണ്ടെന്ന് പറഞ്ഞ് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടായിരുന്നതിനാൽ അതൊന്നും ഷീലാ റാണിയെ ബാധിച്ചിരുന്നില്ല.[4]
പ്രവർത്തന രീതി[തിരുത്തുക]
ആഴ്ചയിൽ നാലു ഹോംവിസിറ്റാണ് ഉള്ളത്. ഹോസ്പിറ്റലിൽ പോകാത്ത ദിവസങ്ങളിൽ ഹോം രജിസ്റ്റർ, കത്തീറ്റർ രജിസ്റ്റർ എന്നു തുടങ്ങി രാവിലെ തൊട്ട് വൈകുന്നേരം വരെ എഴുതിയാലും തീരാത്തത്ര രജിസ്റ്ററുകളുണ്ട്. ചുരുങ്ങിയത് അമ്പതു പേരോളം തീർത്തും കിടപ്പിലായ രോഗികളുണ്ടാവും. അവരുടെയൊക്കെ വിവരങ്ങൾ എഴുതി ചേർക്കണം. പഞ്ചായത്തിന്റെ പരിധിയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇരുന്നാണ് ഇവ തീർക്കുക. പ്രഷർ നോക്കുക, ഷുഗർ നോക്കുക, മൂത്രത്തിനും ഭക്ഷണത്തിനും വേണ്ടിയിട്ട ട്യൂബുകൾ മാറുക, മുറിവുകൾ ഡ്രസ് ചെയ്യുക, വീട്ടുകാരെ ഡ്രസ് ചെയ്യാൻ പഠിപ്പിക്കുക എന്നിങ്ങനെ ആണ് ഉത്തരവാദിത്തങ്ങൾ.[4]
കുടുംബം[തിരുത്തുക]
കിടങ്ങൂർ പരേതനായ വെള്ളരിങ്ങാട്ട് സുകുമാരൻ നായരുടെയും തങ്കമ്മയുടെയും 3 പെൺമക്കളിൽ രണ്ടാമത്തെയാളാണ് ഷീലാറാണി.[5] വാസ്തു ജ്യോതിഷ പണ്ഡിതൻ കിടങ്ങൂർ വൈക്കത്തുശേരിൽ ജയചന്ദ്രനാണ് ഷീലാറാണിയുടെ ഭർത്താവ്. അർച്ചന, ജഗന്നാഥൻ എന്നിവരാണ് മക്കൾ. മരുമകൻ: അക്ഷയ്‌രാജ്. [5] ഷീലാ റാണി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ പിഎച്ച്സിയിൽ ജോലി ചെയ്യുന്നു. കൂടാതെ കിടങ്ങൂർ പികെവി വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമാണ്.[6] പ്രവർത്തനമികവിലൂടെ സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്‌കാരങ്ങളും, ആദരവുകളും, അനുമോദനങ്ങളും തേടിയെത്തിയിട്ടുണ്ട്. ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവർത്തനവുമുണ്ട്.[6]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി : Deepika.com National News |" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-01-04.
- ↑ 2.0 2.1 "കിടങ്ങൂരിന് അഭിമാനമായി ഷീലാറാണി". Retrieved 2023-01-04.
- ↑ "നാടിന് അഭിമാനമായി ഷീലാറാണിയുടെ പുരസ്കാരനേട്ടം". Retrieved 2023-01-04.
- ↑ 4.0 4.1 4.2 4.3 4.4 "ഇറക്കിവിടുന്ന അവസ്ഥകൾ, പുഴുവരിച്ച രോഗികളെ പരിചരിക്കൽ; ഈ കരുതലിന് ഒടുവിൽ അംഗീകാരം" (in ഇംഗ്ലീഷ്). Retrieved 2023-01-04.
{{cite web}}
: zero width space character in|title=
at position 37 (help) - ↑ 5.0 5.1 5.2 5.3 "കനിവിന്റെ കരങ്ങൾ; വി.എസ്.ഷീലാ റാണിയെ തേടി ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം". Retrieved 2023-01-04.
- ↑ 6.0 6.1 "ഷീലാ റാണിക്ക് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം" (in ഇംഗ്ലീഷ്). Retrieved 2023-01-04.